Friday, July 31, 2009

കോമാളി


ഒരിക്കല്‍
നീയെന്റെ ഹൃദയത്തിനുള്ളിലേക്ക്‌
നിന്റെ കൈവിരലാഴ്ത്തിയിറക്കി
പരിതപിച്ചു....
നിന്റെ വിരലുകള്‍
ചുവന്നു പോയെന്നും പറഞ്ഞ്‌....

ഒരിക്കല്‍
നീയെന്നിലെ പ്രണയാഗ്നി
കെടുത്തിയണച്ചിട്ടു പറഞ്ഞു
നിന്റെ കുറച്ച്‌
കണ്ണുനീര്‍ നഷ്ടമായെന്ന്...

ഒരിക്കല്‍
നീയെന്റെ കരളില്‍ വച്ച്‌
എന്റെ പ്രതീക്ഷകളെ
കത്തിച്ച്‌ ദഹിപ്പിച്ചിട്ട്‌ പറഞ്ഞു
നിന്റെ കൈവിരല്‍ പൊള്ളിയെന്ന്....

ഒരിക്കല്‍
നാം കൈകോര്‍ത്ത്‌ നടക്കാന്‍
ഏറെ കൊതിച്ച
ഇടവഴികളില്‍ വച്ച്‌
നീയെന്റെ ചുണ്ടുകള്‍
കടിച്ചു പറിച്ചെടുത്തു
എന്നിട്ട്‌ പറഞ്ഞു
അതു നിന്റെ
ചുമ്പനമായിരുന്നു എന്ന്....

ഒരിക്കല്‍
ഒരിരുമ്പുദണ്ടു കൊണ്ട്‌
എന്റെ പ്രണയത്തെ തല്ലിക്കൊന്ന്
കഴുമരത്തിലേറ്റി
നീ പറഞ്ഞു
എന്റെ പ്രണയത്തിന്റെ
തടവറയില്‍ നിന്ന്
നീ മൊചിതയായെന്ന്....

ഒടുവില്‍
നാളൊട്ടു കഴിഞ്ഞ്‌
വിട പറഞ്ഞകലുമ്പോള്‍
നീ പറഞ്ഞു...
ചത്ത പ്രണയത്തിന്റെ
അളിഞ്ഞ ദുര്‍ഗന്ധം
നിനക്ക്‌
അസഹ്യമാണെന്ന്....


Sunday, July 26, 2009

ഹൃദയരക്തം

നീ കുത്തി മുറിവേല്‍പ്പിച്ചി-
പ്പോളെന്റെ ഹൃദയരക്തവും
വാര്‍ന്നൊലിപ്പിച്ചിന്നു ഞാന്‍
നിന്‍ മുമ്പില്‍ പിടഞ്ഞ്‌ വീഴവേ....
ഒന്നെന്നെ നീ നോക്കിയിരുന്നു-
വെങ്കിലെന്റെ വേദന കണ്ടെങ്കിലു-
മൊന്നെന്നെ നോക്കി നീ
പുഞ്ചിരിച്ചിരുന്നുവെങ്കില്‍...
നിന്‍ കരങ്ങളാലെന്‍ കഴുത്തു
ഞെരിച്ചമര്‍ത്തീടിലും....
എന്റെ കറുത്ത രക്തത്താല്‍
നിന്‍ നാമവും മണ്ണിലെഴുതി
സന്തോഷത്തോടെ നിന്‍ കാല്‍ച്ചുവട്ടില്‍
ഞാന്‍ മരിച്ചുവീഴുമായിരുന്നു...

Saturday, July 25, 2009

ഹൃദയത്തിന്റെ നിറം

ഇപ്പൊഴെന്റെ ഹൃദയത്തിന്റെ നിറം
എനിക്ക്‌ തിരിച്ചറിയാതായിരിക്കുന്നു...
ആ ചുവപ്പു നിറം മുഴുവനും
നീ ഊറ്റിയെടുത്ത്‌ വറ്റിച്ചിരിക്കുന്നു....

ഇപ്പോഴതിനൊരു ചാര നിറമാണ്‌.....
രക്തമില്ലാത്ത...
പ്രതീക്ഷയില്ലാത്ത....
മോഹമില്ലാത്ത...
സ്വപ്നമില്ലാത്ത....
ഇരുണ്ട ചാരനിറം.....

പക്ഷേ...
ചുവപ്പൂറ്റിയെടുക്കാനായി
നീയെന്റെ ഹൃദയം
നിന്റെ കൈവെള്ളയ്ക്കുള്ളില്‍ വച്ച്‌
ഞെരിച്ചമര്‍ത്തിയപ്പോള്‍....
അന്നെന്റെ ഹൃദയത്തിനേറ്റ
വ്രണങ്ങള്‍ക്കു മാത്രം
ഇന്നും ചുവപ്പു നിറമാണ്‌...
നഷ്ട സ്വപ്നങ്ങളുടെ
കറുപ്പു കലര്‍ന്ന ചുവപ്പു നിറം.....

Wednesday, July 15, 2009

ഒരു ഭ്രാന്തന്റെ സ്വപ്നം...


ഒരിക്കല്‍ നാമൊന്നിച്ചു പോകും
ആ വിജനമാം ഒരു കുഞ്ഞു
കുടില്‍ മാത്രമുള്ളൊരാ
പുല്‍മേട്ടില്‍....
അന്നവിടെ നമ്മള്‍
കുതിച്ചൊഴുകുന്നൊരാ
പുഴ നോക്കി നില്‍ക്കവേ
കാറ്റതി ശക്തമായ്‌ വീശും,
പിന്നവിടെ
മഴയോ തകര്‍ത്തങ്ങു പെയ്യും...
മിന്നലുകള്‍ മാനത്ത്‌
ആഘോഷമാടുമ്പോള്‍
നമ്മള്‍ കൈകോര്‍ത്ത്‌
പറന്നു നടക്കും...
അന്നീ ലോകത്തിലേവരുമൊന്നിച്ച്‌
നമ്മള്‍ക്ക്‌ മംഗളം പാടും......

പറന്നു തളര്‍ന്നു നാം
കുടിലിലേക്കെത്തുമ്പോള്‍
അപ്സര കന്യകള്‍ നമ്മെ വരവേല്‍ക്കും....
ഒടുവിലാ കുടിലില്‍ നാം
മാത്രമായ്‌ മാറുമ്പോള്‍
ഒരു വിടപറച്ചിലോടെ
നീയെന്റെ ഹൃദയവും
പറിച്ചെടുത്ത്‌
നിറയാത്ത കണ്ണുകളോടേ
നദിയിലേക്കൂളിയിട്ടെങ്ങോ
മാഞ്ഞു പോകും....

എങ്കിലുമപ്പോഴും
ഞാനാ കുടിലില്‍
നിന്നെയും കാത്തിരിക്കും
ഒരുസ്വപ്നത്തിലെങ്കിലും
നീയെന്റെ ഹൃദയവുമായ്‌
വന്നിരുന്നെങ്കില്‍.....
നീയെന്റെ ഹൃദയവുമായ്‌
വന്നിരുന്നെങ്കില്‍.....

Tuesday, July 14, 2009

മഴയില്‍....

തോരാത്ത മഴയില്‍
വിതുംബുന്ന കണ്ണുകളൊടെ
ഞാന്‍ നില്‍ക്കുംബൊള്‍
അകലെയൊരു മിന്നായം പൊലെ
മിന്നി മാഞ്ഞതു നിന്റെ രൂപമായിരുന്നു
പക്ഷേ നീ കരഞ്ഞിരുന്നില്ല
ആ കണ്ണുകള്‍ ചിരിച്ചിരുന്നോ എന്നെനിക്കറിയില്ല
പക്ഷേ അവ കരയുകയയിരുന്നില്ലെന്നുറപ്പ്‌

എന്റെ ഹൃദയ വേദനയില്‍ തട്ടി
കണ്ണുനീരില്‍ കുതിര്‍ന്ന്‌
നിലത്തൂര്‍ന്നു വീണ
മഴത്തുള്ളികളേറ്റ്‌
ഈ ഭൂമി പോലും കരയുന്നുണ്ടായിരുന്നു
പക്ഷേ നീ മാത്രം........

എങ്കിലും
ചിതലരിക്കാത്ത
ഓര്‍മ്മയുടെ പുസ്തകത്താളുകളില്‍
എല്ലാം ഭദ്രം........

വടിവൊത്ത അക്ഷരങ്ങളാല്‍
നീ എഴുതി വച്ച വാക്കുകള്‍...
നിന്നെയോര്‍ത്ത്‌
എഴുതി നിറച്ച കവിതകള്‍
എല്ലാം......എല്ലാം ഭദ്രം....

എന്റെ പ്രണയമേ....

ഹൃത്തിലെ നിശ്ശബ്ദ മരുഭൂവിലൊരു
ചുഡലയില്‍ എരിഞ്ഞമര്‍ന്നീടുമെന്‍
മോഹങ്ങള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ...

ശലഭ മൃദു വിഹഗങ്ങള്‍ വിഹരിച്ചിരുന്നൊരാ
വനികയതിലുയരുന്ന
ഗാനങ്ങള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ....


അര നിമിഷ നേരമതില്‍ കരയെ കുളിപ്പിച്ച
നഗ്നമാം കരയിലെക്കാഞ്ഞു കുതിച്ചൊരാ
കടലലകള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ.

കോമരം തുള്ളുന്ന അംബല മുറ്റത്തെ
ആല്‍ത്തറയിലെരിയുന്ന
ദീപങ്ങള്‍ സാക്ഷി
ഞാന്‍ പ്രണയിച്ചിരുന്നു നിന്നേ....

Monday, July 13, 2009

എന്റെ ഡയറി


എഴുതണമെന്നുണ്ട്‌
ഈ പ്രണയം എന്നൊരു വാക്കില്ലതെ
ഒരു വരിയെങ്കിലും എന്റെ ഡയറിയില്‍...
പക്ഷേ
നഷ്ട പ്രണയത്തിന്റെ തീക്കനല്‍ച്ചൂളയെന്‍
ഇടനെഞ്ചിന്‍ കോണില്‍
അണയാതെയെരിയവേ...
മോഹത്തിന്‍ മുള്ളിനാല്‍
നീയെകിയാ വ്രണമെന്‍ കരളില്‍
മാറാവേദനയായ്‌ കരിയാതെ നീറവേ...
ശക്തിയില്ലെന്‍ തൂലികയ്ക്കിന്ന്
വഴിമാറിയെഴുതുവാന്‍....

അല്ലെങ്കിലും..
നിന്നെ വര്‍ണ്ണിച്ചു പാടാന്‍
വാക്കുകളെനിക്കു നഷ്ടമായ
നിമിഷത്തിലല്ലേ ഞാന്‍
കവിയയി മാറിയത്‌...
നിന്നെയെന്നനുരാഗ
നായികയാക്കിയ
കവിതകളിലല്ലേ ഞാന്‍
ജീവിച്ചിരുന്നത്‌....


ക്രൂശിതന്റെ കവിതകള്‍..


ചൂടേറ്റു കരിയുന്ന യൗവന തീക്ഷ്ണയ്ക്കും,
കരയാതെ വിതുമ്പുന്ന
പ്രണയ മോഹങ്ങള്‍ക്കും,
ചപലമാം വിഫല സ്വപ്നങ്ങള്‍ക്കും,
കരിന്തിരി കത്തിത്തുടങ്ങി-
യോരെന്റെ പ്രതീക്ഷകള്‍ക്കും,
മാര്‍ഗ്ഗമോ ലക്ഷ്യമോ എന്തെന്നറിയാതേ
ഞാന്‍ തുടര്‍ന്നീടുമീ ജീവിതയാത്രയ്ക്കും,
ഇടയില്‍ ഞെരുങ്ങി ചലിക്കുവാനാകാതെ...
മോഹങ്ങള്‍ ത്യജിക്കുവാനാകാതെ..
വേദനയില്‍ ചിരിക്കുവാനാകാതെ...
സ്വപ്നങ്ങളെ കീഴടക്കുവാനാകാതെ...
ഞാന്‍...
ക്രൂശിതന്‍....

എന്നെക്കുറിച്ച്‌ അറിയാനായി....

Followers